ടീം അഴിമുഖം
മെയ് 28നു ഉത്തര്‍ പ്രദേശിലെ ബദൌന്‍ ജില്ലയിലെ കത്ര ഗ്രാമത്തിലെ 14-ഉം 15-ഉം വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ രാത്രി ഇരുട്ടിയനേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത് ശൌച കാര്യങ്ങള്‍ക്കായിരുന്നു. തൊട്ടടുത്ത ദിവസം ഈ രണ്ടു പെണ്‍കുട്ടികളെയും മരത്തില്‍ കെട്ടിതൂക്കിയ നിലയില്‍ കാണപ്പെട്ടു. അതേ ഗ്രാമത്തിലെ തന്നെ ഒരു സംഘം പുരുഷന്മാര്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമത്തിലെ എല്ലാ സ്ത്രീകള്‍ക്കും ചിരപരിചിതമായ വഴിയിലൂടെയായിരുന്നു ആ പെണ്‍കുട്ടികള്‍ അന്ന് രാത്രിയും പോയത്. ഈ ഒരു കാര്യത്തിന് മാത്രമാണ് തങ്ങളുടെ കുടുംബത്തിലെ പുരുഷന്മാരുടെ കൂടെ അല്ലാതെ രാത്രി നേരങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നത്.
കക്കൂസ് സൌകര്യങ്ങള്‍ ഇല്ലാത്തത് മൂലം പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സ്ത്രീകളും പെണ്‍കുട്ടികളും വെളിമ്പ്രദേശത്ത് പോകുന്നത് ഗ്രാമീണ ഇന്ത്യയിലെ ഒരു പതിവു കാഴ്ചയാണ്. ഇതാകട്ടെ അതിഭീകരമായ ലൈംഗികാതിക്രമത്തിന് അവരെ ഇരകളാക്കുകയും ചെയ്യുന്നു.
ഏകദേശം രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഹരിയാനയിലെ ഭാഗനയിലെ രണ്ടു പെണ്‍കുട്ടികള്‍ ഇതേ ആവശ്യത്തിന് പുറത്തിറങ്ങിയപ്പോള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടത്. ബലാത്സംഘം ചെയ്യപ്പെട്ടതിന് ശേഷം അവര്‍ പഞ്ചാബില്‍ ഭട്ടിണ്ട റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ടു. കുടുംബത്തിന് ഏകദേശം ഒരു മുഴുവന്‍ സമയം കാത്തിരിക്കേണ്ടി വന്നു എഫ് ഐ ആര്‍ ലഭിക്കുന്നതിന് വേണ്ടി. വൈദ്യ പരിശോധനയ്ക്കെടുത്ത സമയം അതിലേറെ.
അഞ്ചു പേര്‍ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ടു. ഗ്രാമത്തിലെ സര്‍പ്പഞ്ചായ ഇതിലെ മുഖ്യ പ്രതി ഇപ്പൊഴും സ്വതന്ത്രനായി നടക്കുകയാണ്. ആ സംഭവത്തിന് ശേഷം ഗ്രാമത്തില്‍ നിന്ന് ഓടിപ്പോയ കുടുംബങ്ങള്‍ ഏകദേശം രണ്ടു മാസക്കാലം ഡെല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ സമരത്തിലായിരുന്നു. ഇരകളിലൊരാളായ 13 വയസുകാരി പെണ്‍കുട്ടി എന്‍ ഡി ടി വി ചാനലില്‍ പറഞ്ഞത്, “ഞങ്ങള്‍ക്ക് നീതി വേണം. ഈ സര്‍പ്പഞ്ച് ശിക്ഷിക്കപ്പെടുകയാണെങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് ഇതൊരു പാഠമാവുകയുള്ളൂ.” എന്നാണ്.
ഭാഗനയിലെയും ബധൌനിലേയും സംഭവങ്ങള്‍ തെളിയിക്കുന്നത് അധികാര രാഷ്ട്രീയത്തിന്റെ മലീമസമായ അവസ്ഥയും, ഇപ്പൊഴും ഗ്രാമീണ ഇന്ത്യയില്‍ അതിന്‍റെ ഏറ്റവും കരാള രൂപത്തില്‍ നിലനില്‍ക്കുന്ന ജാതി-ലിംഗ വേര്‍തിരിവുകളുമാണ്.
അതോടൊപ്പം ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് മറ്റൊരു ഇരുണ്ട യാഥാര്‍ഥ്യത്തിലേക്കാണ്. 53 ശതമാനത്തോളം വരുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ വിസര്‍ജന കൃത്യങ്ങള്‍ നടത്തുന്നത് വെളിമ്പ്രദേശത്താണ് എന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുന്നത്. ഈ രണ്ടു ഗ്രാമങ്ങളിലും ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകള്‍ വിസര്‍ജന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ടി പുറത്തു പോകാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. 53 ശതമാനം എന്നത് 600 മില്ല്യണ്‍ ജനങ്ങളാണ്. നിലവില്‍ ലോകത്തെമ്പാടുമുള്ള 2.5 ബില്ല്യണ്‍ ജനങ്ങള്‍ക്ക് കക്കൂസില്ല എന്നതാണു കണക്ക്. അതില്‍ ഒരു ബില്ല്യണ്‍ ജനങ്ങള്‍ തുറന്ന പ്രദേശത്താണ് വിസര്‍ജനം നടത്തുന്നത്. ഇതിലെ 600 മില്ല്യണ്‍ ജനങ്ങള്‍ ഇന്ത്യയിലാണ്. നവംബറില്‍ പുറത്തിറങ്ങിയ ലോക ബാങ്ക് റിപ്പോര്‍ട് പറയുന്നു.
“ഇന്ത്യയുടെ സാനിറ്റേഷന്‍ പ്രോഗ്രാമിന്‍റെ പരിധിയില്‍ വരുന്ന ആറ് വയസുകാരായ കുട്ടികള്‍ക്ക് അക്ഷരങ്ങളും സംഖ്യകളും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട് എന്നാണ് തങ്ങള്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്” എഫെക്ട്സ് ഓഫ് ഏര്‍ളി ലൈഫ് എക്സ്പോഷര്‍ ടു സാനിറ്റേഷന്‍ ഓണ്‍ ചൈല്‍ഡ്ഹുഡ് കൊഗ്നിറ്റീവ് സ്കില്‍സ് എന്ന ഗവേഷണ പ്രബന്ധം തയ്യാറാക്കിയ ഡീന്‍ സ്പെയര്‍സ് പറയുന്നു.
പ്രാദേശിക സര്‍ക്കാരുകളെ ഏറ്റവും ചെലവ് കുറഞ്ഞ കുഴി കക്കൂസുകള്‍ പോലുള്ള ശുചിത്വ സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച ഇന്ത്യാസ് ടോട്ടല്‍ സാനിറ്റേഷന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ ഗ്രഹണ ശേഷിയിലുണ്ടാകുന്ന വികാസത്തിലെ സ്വാധീനങ്ങളാണ് ഈ പഠനം വിശദീകരിക്കുന്നത്.
“ചെലവ് കുറഞ്ഞ ശുചിത്വ സംവിധാനങ്ങള്‍ പ്രചരിപ്പിക്കുന്ന ഇന്ത്യാസ് ടോട്ടല്‍ സാനിറ്റേഷന്‍ പ്രോഗ്രാം പോലുള്ള പദ്ധതികള്‍ക്ക് കുട്ടികളുടെ ഗ്രഹണ ശേഷിയുടെ വികാസത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നത് വളരെ പ്രധാനപ്പെട്ട ഒരു വാര്‍ത്തയാണ്”, സ്പിയേര്‍സ് പറയുന്നു.
“തുറന്ന പ്രദേശത്തെ വിസര്‍ജനം വികസന മുരടിപ്പിന്‍റെ അടിസ്ഥാന കാരണങ്ങളില്‍ ഒന്നാണ്. മോശം സാനിറ്റേഷന്‍ സൌകര്യങ്ങളും കക്കൂസുകള്‍ ഇല്ലാത്തതും മൂലം ജനങ്ങള്‍ തുറന്ന പ്രദേശത്ത് വിസര്‍ജനം നടത്തുന്നത് പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നിങ്ങനെ വിവിധ മേഖലകളെ ബാധിക്കും.” വേള്‍ഡ് ബാങ്ക് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ പദ്ധതിയുടെ മാനേജരായ ജേഹ്യാങ് സൊ പറയുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ വിസര്‍ജ്യത്തിലെ അണുക്കളുമായി നിരന്തര സമ്പര്‍ക്കമുള്ള കുട്ടികള്‍ മറ്റു കുട്ടികളേക്കാള്‍ പൊക്കം കുറഞ്ഞവരായി വളരുന്നു എന്നാണ് ലോക ബാങ്ക് പഠന റിപ്പോര്‍ട് പറയുന്നത്. ശരീരികമായ ഉയരം, ആരോഗ്യം, മനുഷ്യ വിഭവം എന്നിവയെ നിര്‍ണ്ണയിക്കുന്ന പ്രധാനപ്പെട്ട സാമ്പത്തിക ഘടകമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
എന്നിരുന്നാലും വിവിധ വികസ്വര രാജ്യങ്ങളിലെ ശരാശരി പൊക്കത്തിലുള്ള വ്യത്യാസവും സാമ്പത്തിക വളര്‍ച്ചയും തമ്മിലുള്ള ബന്ധം വേണ്ട രീതിയില്‍ റിപ്പോര്‍ടില്‍ വിശദീകരിക്കപ്പെട്ടിട്ടില്ല.
ആഫ്രിക്കയിലെ ദരിദ്രരായ കുട്ടികളെക്കാളും ഉയരം കുറഞ്ഞവരാണ് ഇന്ത്യയിലെ കുട്ടികള്‍. ഏഷ്യന്‍ എന്നിഗ്മ എന്ന് വിളിക്കുന്ന ഈ പ്രതിഭാസം സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരുടെയും നിരവധി പഠനങ്ങളുടെയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള ഒന്നാണ്. ഇന്ത്യയിലെ അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടി ആഫ്രിക്കയിലെ പെണ്‍കുട്ടിയെക്കാള്‍ 0.7 സെ. മി. ഉയരം കുറവാണ് എന്നാണ് പഠനം പറയുന്നത്.
“ഭക്ഷണം, പരിചരണം, പരിസ്ഥിതി തുടങ്ങിയ നിരവധി കാരണങ്ങള്‍ കൂടാതെ വളരെ മോശം ശുചിത്വ സംവിധാനങ്ങളും ഇന്ത്യയില്‍ കുട്ടികളില്‍ പോഷകാഹാരകുറവിന് കാരണമാകുന്നുണ്ട്” ന്യൂട്രിഷന്‍ ആന്‍ഡ് പോപ്പുലേഷന്‍ സൌത്ത് ഏഷ്യന്‍ ആക്ടിംഗ് സെക്ടര്‍ മാനേജരായ ബെര്‍ട് വീട്ബെര്‍ഗ് പറയുന്നു.