UPDATES

ആ തോക്ക് ഒരിക്കലും അഗര്‍വാള്‍മാര്‍ക്ക് നേരേ ചൂണ്ടില്ല; അത് പാവപ്പെട്ടവര്‍ക്ക് മാത്രമുള്ളതാണ്

തൂത്തുക്കുടി വെടിവയ്പ്പിന് ആറാണ്ട്

                       

2013 മാര്‍ച്ച് മാസം 23ാം തീയതി രാവിലെ തൂത്തുക്കുടി നിവാസികള്‍ ഉറക്കമുണര്‍ന്നത് മരണവെപ്രാളത്തോടെയാണ്. തീയില്‍ വീണതു പോലെ മനുഷ്യര്‍ക്ക് തൊണ്ട വരണ്ടു. കണ്ണുകളും ദേഹവും ചൊറിഞ്ഞു വീര്‍ത്തു. പലരും ശ്വാസം കിട്ടാതെ പിടഞ്ഞു. തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലൈറ്റ് എന്ന വേദാന്ത ഗ്രൂപ്പ് കമ്പനിയില്‍ ചില അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. സ്ഥലത്ത് പാഞ്ഞെത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഫാക്ടറിയില്‍ നിന്നും സള്‍ഫര്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഇത് അനുവദനീയമായതിലും കൂടിയ അളവിലായിരുന്നു. ഇതാണ് ജനങ്ങള്‍ക്ക് രാവിലെ ജീവനുവേണ്ടിയുള്ള മല്‍പ്പിടിത്തത്തില്‍ കലാശിച്ചത്.

ഈ സംഭവം ആദ്യത്തേതായിരുന്നില്ല. മുമ്പും പലതവണ കമ്പനിയില്‍ നിന്നും വിഷപ്പുക പുറന്തള്ളപ്പെട്ടു. തമിഴ്‌നാട് രാഷ്ട്രീയക്കാരെ മൊത്തം വിലയ്‌ക്കെടുക്കാന്‍ ശേഷിയുള്ള വേദാന്ത ഗ്രൂപ്പിനെതിരെ ഒരിലയും അനങ്ങിയില്ല.

ആദ്യം മഹാരാഷ്ട്രയില്‍ സ്ഥാപിക്കാനുദ്ദേശിച്ച ഫാക്ടറി അവിടുത്തെ ജനങ്ങളുടെ സമരങ്ങള്‍ മൂലം തമിഴ്‌നാട്ടിലേക്ക് എത്തുകയായിരുന്നു. വികസനത്തിന്റെ പേരില്‍ വലിയ എതിര്‍പ്പുകളില്ലാതെ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ഫാക്ടറിക്ക് പാരിസ്ഥിതികാനുമതി കിട്ടിയതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതിയില്‍ ഒരു ഹരജി പോയിരുന്നു. കോടതിയും അതിനെ വിലയ്‌ക്കെടുത്തില്ല.

ചെമ്പ് ശുദ്ധീകരണശാലയാണ് തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ശുദ്ധീകരണപ്രക്രിയയുടെ ഉപോല്‍പ്പന്നമാണ് സള്‍ഫര്‍ ഡയോക്‌സൈഡ്. കണ്ണുകള്‍ക്കും ത്വക്കിനുമെല്ലാം സാരമായ അപകടങ്ങള്‍ വരുത്താന്‍ സള്‍ഫര്‍ ഡയോക്‌സൈഡിന് സാധിക്കും. ശരീരത്തിന്റെ ജനിതകവ്യവസ്ഥയെയും ഇത് ബാധിക്കും. ശ്വാസകോശരോഗങ്ങളും പിടിപെടും.

ഇവ പുറന്തള്ളുന്നത് തടയാനുള്ള ഉയര്‍ന്ന സാങ്കേതികതകള്‍ ഉപയോഗിക്കാന്‍ വേദാന്തയ്ക്ക് മനസ്സില്ല എന്നതായിരുന്നു പ്രശ്‌നം. അത്തരം സാങ്കേതികതകള്‍ പ്രയോഗിക്കാതിരിക്കാനാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ശുദ്ധീകരണ ശാലകള്‍ സ്ഥാപിക്കുന്നതു തന്നെ. ആരും ചോദിക്കാനില്ലാത്ത അവസ്ഥ തന്നെയാണ് ആകര്‍ഷിക്കുന്ന ഘടകം. 96ല്‍ സ്ഥാപിക്കപ്പെട്ട സ്റ്റാര്‍ലൈറ്റ് കമ്പനി പരിസരവാസികളെ രോഗികളാക്കി മാറ്റിയതിനു ശേഷവും രണ്ട് പതിറ്റാണ്ടിലധികം കാലം യാതൊരു ബുദ്ധിമുട്ടുമില്ലാതെ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നു എന്നതു തന്നെ അതിനു തെളിവാണ്.

ദിനംപ്രതിയെന്നോണമാണ് ലീക്കുകളും മലിനമായ പുക പുറന്തള്ളലും നടന്നത്. മനുഷ്യര്‍ക്ക് അനവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. പലതവണയായി നടന്ന പ്രക്ഷോഭങ്ങളോടെല്ലാം സര്‍ക്കാരുകള്‍ പുറം തിരിഞ്ഞു നിന്നു. ചില ഘട്ടങ്ങളില്‍ ഫാക്ടറി അടച്ചിട്ടുവെങ്കിലും അത് ജനങ്ങളെ കബളിപ്പിക്കാനായിരുന്നു. അധികം താമസിയാതെ തന്നെ എല്ലാ ‘അനുമതി’കളോടും കൂടി സ്റ്റെര്‍ലൈറ്റ് വീണ്ടും വീണ്ടും തുറക്കപ്പെട്ടു.

2013ല്‍ കമ്പനിക്കെതിരെ സുപ്രിം കോടതിയില്‍ കേസിനു പോയെങ്കിലും നിരാശാജനകമായ വിധിയാണ് വന്നത്. 100 കോടി രൂപ പിഴയടച്ച് പ്രവര്‍ത്തനം തുടരാന്‍ കോടതി അനുവാദം നല്‍കി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ചെമ്പ് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. കൂടാതെ ഫാക്ടറിയിലെ തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചും കോടതിക്ക് ആശങ്കയുണ്ടായി. ചുറ്റും പാര്‍ക്കുന്ന പതിനായിരങ്ങളുടെ ജീവിതത്തെക്കുറിച്ച് ആശങ്കപ്പെടാന്‍ ഒരാളും വരികയുണ്ടായില്ല.

നാടിന്റെ മണ്ണും വായുവും വെള്ളവും മലിനമായിക്കഴിഞ്ഞെവന്ന തിരിച്ചറിവിലാണ് തൂത്തുക്കുടിയിലെ ജനങ്ങള്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. വേദാന്തയുടെ മുതലാളി അനില്‍ അഗര്‍വാള്‍ ലണ്ടനില്‍ സുഖമായി പാര്‍ക്കുകയായിരുന്നു. അയാളുടെ വീടിനു മുമ്പില്‍ ബ്രിട്ടനിലെ തമിഴര്‍ ഒരു സമരം സംഘടിപ്പിച്ചു. സ്റ്റാര്‍ലെറ്റ് ഫാക്ടറി കൂടുതല്‍ വിപുലീകരിക്കാനുള്ള നീക്കങ്ങള്‍ ഇതിനകം തുടങ്ങിയിരുന്നു. പുതിയ പ്ലാന്റിന്റെ ജോലികള്‍ തൂത്തുക്കുടിയില്‍ തുടങ്ങി.

സ്റ്റെര്‍ലൈറ്റിന് ബ്രിട്ടിഷ് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും ചോദ്യം ചെയ്യപ്പെട്ടു. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലാതെ ഇത്തരമൊരു കമ്പനി യുകെയില്‍ അനുവദിക്കപ്പെടുമോയെന്ന ചോദ്യമാണ് അന്ന് ഉന്നയിക്കപ്പെട്ടത്.

ഈ സമരത്തിന്റെ ദുരന്തപൂര്‍ണമായ ഒരു വഴിതിരിച്ചിലായിരുന്നു 2018 മേയ് 22 ന് നടന്ന വെടിവെപ്പ്. 22 പേര്‍ കൊല്ലപ്പെട്ടു. നൂറിനടുത്ത് പേര്‍ക്ക് പരിക്കേറ്റു. എസ്എല്‍ആര്‍, എകെ 47 എന്നീ തോക്കുകളാണ് സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ സമരം ചെയ്യുന്ന ജനങ്ങള്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉപയോഗിച്ചത്. എല്ലാ പൊലീസ് ചട്ടങ്ങളുടെയും ലംഘനമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്രയേറെ വിനാശകാരികളായ ആയുധങ്ങള്‍ നിരായുധരായ ആള്‍ക്കൂട്ടത്തിനു നേരെ പ്രയോഗിക്കാന്‍ കളമൊരുങ്ങിയത് തികച്ചും ആസൂത്രിതമായ വഴികളിലൂടെയാണെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ആക്രമണം നടത്തിയ പൊലീസുകാരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സമരക്കാരെ കൊല ചെയ്യുന്നതിന് കാരണമായ ബ്രിട്ടിഷ് കമ്പനി വേദാന്തയും നരേന്ദ്ര മോദിയും തമ്മിലുള്ള ആത്മബന്ധം സംബന്ധിച്ച ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. വേദാന്തയുടെ ഒരു പരസ്യത്തില്‍ നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചതാണ് ആ ദിവസങ്ങളില്‍ വൈറലായത്. ‘ബില്‍ഡിങ് പാര്‍ട്ണര്‍ഷിപ്പ്, സ്‌ട്രെങ്തനിങ് ടൈസ്’ എന്ന തലക്കെട്ടോടെ, ഇന്ത്യയുടെയും യുകെയുടെയും പതാകകളും മോദിയുടെ ചിത്രവും ചേര്‍ത്തായിരുന്നു പരസ്യം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള പരസ്യമായിരുന്നുവത്. തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊല രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യവെ ചില ‘ദേശീയ ചാനലു’കള്‍, മോദിയെ ക്രിസ്ത്യന്‍ സഭ ലക്ഷ്യം വെക്കുന്നുവെന്ന മട്ടില്‍ ചര്‍ച്ച തിരിച്ചു വിട്ടതും ഓര്‍ക്കേണ്ടതാണ്.

ആധുനിക ഇന്ത്യയുടെ ‘പുതിയ വികസന മാതൃക’ ഒരു പുതിയ തലത്തില്‍ എത്തിയതിന്റെ പ്രതിഫലനമായിരുന്നു രാജ്യത്തിന്റെ തെക്കേ അറ്റത്ത് സംഭവിച്ച കൂട്ടക്കുരുതി. പാവപ്പെട്ടവര്‍ക്ക് ശ്വസിക്കാനുള്ള ശുദ്ധവായു പോലും നിഷേധിച്ചുകൊണ്ട് ഏതാനും സമ്പന്നരുടെ പോക്കറ്റുകള്‍ നിറയ്ക്കാനുള്ള എളുപ്പവഴിയില്‍ നടപ്പാക്കുന്നതായിരുന്നു ഇന്ത്യയുടെ പുതിയ വികസന മാതൃക.

ഈ പുതിയ ഇന്ത്യന്‍ കഥയുടെ വഴികളെ സൂചിപ്പിക്കുന്ന ഒരു സൈന്‍ ബോര്‍ഡ് മാത്രമാണ് തൂത്തുക്കുടി. നിങ്ങള്‍ ഇന്ത്യയുടെ ഹൃദയാന്തര്‍ഭാഗങ്ങളിലേക്ക് ചെന്നാല്‍ പാവപ്പെട്ടവരുടെ ഇതുപോലുള്ള നിരവധി ‘ത്യാഗകഥകള്‍’ കേള്‍ക്കാം. വെട്ടിയരിഞ്ഞു തള്ളുന്ന മരങ്ങള്‍, ചുവടോടെ അവസാനിപ്പിക്കുന്ന വനങ്ങള്‍, അവയ്ക്കൊപ്പമൊക്കെ ഈ പുതിയ ഇന്ത്യയിലെ അധാര്‍മിക മേലാളന്മാരുടെ ഉറക്കെയുള്ള ചിരികളും.

അവരെയാണ് നിങ്ങള്‍ തൂത്തുക്കുടിയിലും കണ്ടത്. അവരെ നിങ്ങള്‍ ഛത്തീസ്ഗഡിലെ റായ്ഗഡിലും കോര്‍ബാന്‍ അടക്കമുള്ള പട്ടണങ്ങളിലുമൊക്കെ കാണും. ഒഡീഷയിലെ മൈനിംഗ് ബെല്‍റ്റിലും അവരുണ്ട്. ഗുജറാത്തിലുടനീളം നിങ്ങള്‍ക്കവരെ കാണാം, ഇന്ത്യയിലെ ഏതൊരു ഗ്രാമത്തിലും ചെറു പട്ടണങ്ങളിലും അവരുണ്ട്, ഈ രാജ്യത്തെ അടിയോടെ തുരന്നുകൊണ്ടിരിക്കുന്ന, ജനങ്ങളേയും ഭൂമിയേയും കൊന്നു കൊണ്ടിരിക്കുന്ന, ലോകത്തിലെ സമ്പന്നന്മാരുടെ ഫോബ്സ് ലിസ്റ്റില്‍ ഇടംപിടിക്കാനായി വെമ്പുന്ന ആ കൊള്ളക്കാരുടെ ആര്‍ത്തിയുടെ കഥകള്‍ എവിടെയുമുണ്ട്.

ഈ അധാര്‍മിക കൊള്ളക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥ വൃന്ദമാണ് മറ്റൊരു കാഴ്ച. രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ ചെലവഴിക്കാനുള്ള വെളുത്തതും കറുത്തതുമായ അവരുടെ പണം വേണം, ധാര്‍മികതയുടെ എല്ലാ അംശവും ഊറ്റിയെടുക്കപ്പെട്ട ഉദ്യോഗസ്ഥരാകട്ടെ, ഈ നെറികെട്ട വ്യവസായികള്‍ക്ക് വേണ്ടി പാവപ്പെട്ടവരെ അടിച്ചമര്‍ത്താന്‍ എതറ്റം വരെയും പോകും.

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനി രണ്ടു ദശകം മുമ്പ് കോപ്പര്‍ യൂണിറ്റ് തുടങ്ങിയപ്പോള്‍ മുതല്‍ അത് നടത്തുന്ന മലിനീകരണത്തിനെതിരെ പൊതുജനങ്ങള്‍ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. ലണ്ടന്‍ ആസ്ഥാനമായ വേദാന്ത റിസോഴ്സസിന്റെ സബ്സിഡിയറി ഗ്രൂപ്പായ വേദാന്ത ലിമിറ്റഡാണ് രാജ്യത്തെ ഏറ്റവും വലിയ ചെമ്പ് നിര്‍മാതാക്കളായ ഈ കമ്പനിയുടെ ഉടമസ്ഥര്‍. നിലവിലുള്ള ഉത്പാദനം വര്‍ധിപ്പിച്ച് വര്‍ഷം 800,000 ടണ്‍ ആക്കാനുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ വീണ്ടും സംഘടിച്ചതാണ് കൂട്ടക്കുരുതിയിലേക്ക് നയിച്ചത്.

ചെമ്പ് ശുദ്ധീകരണശാലയില്‍ നിന്നുള്ള പുക മലിനീകരണവും ഫാക്ടറിയിലെ അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നതും ചൂണ്ടിക്കാട്ടി ഫാക്ടറി അടച്ചു പൂട്ടണമെന്നത് ജനങ്ങളുടെ വളരെക്കാലമായുള്ള ആവശ്യമായിരുന്നു.

1997-ല്‍ ഈ ഫാക്ടറി സ്ഥാപിക്കപ്പെട്ടതു മുതല്‍ മലിനീകരണം ചൂണ്ടിക്കാട്ടി പ്രതിഷേധം നടക്കുന്നുണ്ട്. 2003-ല്‍ ഫാക്ടറിയില്‍ നിന്ന് ഗ്യാസ് ലീക്ക് ഉണ്ടായതിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിത ഇത് പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കമ്പനി ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ട്രിബ്യൂണല്‍ റദ്ദാക്കി. അതിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു.

എന്നാല്‍ പാറ്റ്നയില്‍ നിന്നുള്ള അര്‍ധ സാക്ഷരനായ, ഇന്ന് ലോകത്തിലെ വമ്പന്‍ കോടീശ്വരന്മാരില്‍ ഒരാളായ വേദാന്തയുടെ ഉടമ അനില്‍ അഗര്‍വാളിനെ ഇതൊന്നും പിന്തരിപ്പിച്ചില്ല. ഇന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ച ആ ‘പുതിയ വികസന മാതൃക’ ഇന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് അയാള്‍. വേദാന്തയുടെ കോപ്പര്‍ മൈനില്‍ നിന്നുള്ള മാരകമായ അവശിഷ്ടങ്ങള്‍ സാംബിയയിലെ കാഫു നദിയില്‍ ഒഴുക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് വന്‍ തോതില്‍ രോഗങ്ങള്‍ പിടിപെടുകയും മത്സ്യങ്ങള്‍ ചത്തു പൊന്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2,000-ത്തിലധികം വരുന്ന തദ്ദേശീയര്‍ കോടതിയെ സമീപിച്ചു. ‘കോര്‍പറേറ്റ് നിരുത്തരവാദവും ക്രിമിനല്‍ നടപടിയുമാണ് സംഭവിച്ചത്. കോര്‍പറേറ്റ് ലോകത്തിന് ഏതുവിധത്തിലുള്ള കാര്യവും ചെയ്യാനുള്ള കൂസലില്ലായ്മ ഉണ്ടെന്നുള്ളതിന്റെ ഉദാഹരണം കൂടിയാണിത്’- ഒരു ലോക്കല്‍ കോടതി ജഡ്ജി വേദാന്തയുടെ നടപടിയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

അനില്‍ അഗര്‍വാളിനെപ്പോലെ, നവീന്‍ ജിന്‍ഡാലിനേയും അയാളുടെ സഹോദരങ്ങളെയും പോലുള്ളവരെ മനസിലാക്കണമെങ്കില്‍ ഒരു ആഗോള ശ്രദ്ധ തന്നെ ആവശ്യമാണ്. അതായത്, മധ്യേന്ത്യയിലെ മൈനിംഗ് കേന്ദ്രങ്ങളില്‍ നിന്ന് ലണ്ടനിലെ മെയ്ഫെയര്‍ വരെ നോക്കേണ്ടതുണ്ട്. ബ്രിട്ടീഷ് കൊട്ടാരത്തില്‍ നിന്ന് ഏറെ അകലെയല്ലാതെ, ലോകത്തിലെ തന്നെ ഏറ്റവും വിലപിടിച്ച വീടുകളുള്ള ഇടത്താണ് അഗര്‍വാള്‍ താമസിക്കുന്നത്.

അവിടെ നിന്ന് മധ്യേന്ത്യയിലേക്കൊന്നു തിരിഞ്ഞു നോക്കുക. ഛത്തീസ്ഗഡിലെ കോര്‍ബ പട്ടണത്തില്‍ സൂര്യന്‍ വല്ലപ്പോഴുമേ എത്താറുള്ളൂ. ഭൂമിയെ എല്ലാ വിധത്തിലും നശിപ്പിച്ചു കൊണ്ട്, അതില്‍ നിന്ന് കോടികള്‍ സമ്പാദിച്ച്, ഇന്ത്യയിലെ ഈ കഴുത്തറപ്പന്‍ കൊള്ളക്കാര്‍ നടത്തുന്ന പുതിയ മൈനിംഗ് വികസനത്തിന്റെ ബാക്കിയായ കറുത്ത പുക സ്ഥിരമായി മൂടി നില്‍ക്കുന്ന പട്ടണമാണിത്. ഇവിടെയാണ് അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള, അലുമിനിയം പ്ലാന്റായി തുടങ്ങി ഇന്ന് കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബാല്‍ക്കോ എന്ന വമ്പന്‍ കമ്പനി സ്ഥിതി ചെയ്യുന്നത്. 2001 വരെ പൊതുമേഖലാ സ്ഥാപനമായിരുന്ന, പിന്നീട് നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അഗര്‍വാളിന് എഴുതിക്കൊടുത്ത അതേ ബാല്‍ക്കോ.

അവിടെ നിന്ന് ഏതാനും കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റായ്ഗഡ് എന്ന പട്ടണത്തിലെത്തും. ഈ പട്ടണവും പുകയും അഴുക്കും മൂടിയിരിക്കുന്നത് കാണാം. റായ്ഗഡ് നവീന്‍ ജിന്‍ഡാലിന്റെ കോട്ടയാണ്. ഇത്തരത്തിലുള്ള ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നാണ് ഹരിയാനക്കാരായ ജിന്‍ഡാല്‍ കുടുംബം കോടികളുടെ ആസ്തികള്‍ പടുത്തുയര്‍ത്തിയത്- ഒരു പക്ഷേ ഇന്നത് ഒരു ലക്ഷം കോടി രുപയിലധികം വരും.

സര്‍ക്കാരുകളും മൈനിംഗ് കമ്പനികളുമൊക്കെ ചേര്‍ന്ന് ഗ്രാമങ്ങളും വനങ്ങളും പുഴകളുമൊക്കെ തുടച്ചു മാറ്റുകയാണ്. തലമുറകളായി ആ മണ്ണില്‍ ജീവിക്കുന്ന, അതിന്റെ അവകാശികളായ ആദിവാസികളടക്കമുള്ള തദ്ദേശീയ ജനത ചുവന്നു കലങ്ങിയ കണ്ണുകളും നെഞ്ചു പറിയുന്ന ചുമയുമായി എഴുന്നേറ്റ് നിന്ന് ഇതിനെതിരെ പ്രതികരിക്കുമ്പോള്‍ ഭരണകൂടം ചെയ്യുന്നത് ഈ മൈനിംഗ് കമ്പനികളുടെ കൂടി സഹായത്തോടെ പോലീസിനെ ഉപയോഗിക്കുകയാണ്; അവരെ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയാണ്.

ആ വെടിയുണ്ടകള്‍, അത് സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ തോക്കില്‍ നിന്നാണെങ്കിലും കമ്പനികളുടെ വാടക കൊലയാളികളില്‍ നിന്നാണെങ്കിലും അത് ചെന്നു തറയ്ക്കുക അതിജീവനത്തിനായി പൊരുതുന്ന പാവപ്പെട്ടവരുടെ നെഞ്ചത്ത് തന്നെയാണ്. അല്ലാതെ ഈ രാജ്യത്തെ മുടിച്ചു തേച്ചുകഴുകുന്ന ഈ കഴുത്തറപ്പന്‍ കൊള്ളക്കാരുടെ നെഞ്ചത്തല്ല.

English Summary: Six years of thoothukudi police firing, 11 people killed amidis protest against Sterlite Copper plant

Share on

മറ്റുവാര്‍ത്തകള്‍