July 16, 2026 |
Share on

പശു രക്ഷകരുടെ അക്രമം മോദിയുടെ മൂക്കിന് താഴെയും; ഡല്‍ഹിയില്‍ മൂന്നു പേര്‍ക്ക് മര്‍ദ്ദനം

ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ വെച്ചാണ് ആക്രമണം നടന്നത്

പശുവിനെ സംരക്ഷിക്കാനെന്ന പേരില്‍ ആളുകളെ തല്ലിച്ചതയ്ക്കുന്ന കലാപരിപാടി മോദിയുടെ മൂക്കിന് താഴേക്കും എത്തിയിരിക്കുന്നു. ഇന്നലെ രാത്രില്‍ പോത്തുകളുമായി പോവുകയായിരുന്ന വാഹനത്തെ ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ ഒരു സംഘം തടഞ്ഞു നിറുത്തി വാഹനത്തിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ചു. പത്തുപേര്‍ വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു.

ഘാസിപൂരിലേക്ക് പോവുകയായിരുന്ന വാഹനത്തെയാണ് കല്‍ക്കാജി മന്ദിറിന് എതിര്‍വശത്തുള്ള റോഡില്‍ തടഞ്ഞുനിറുത്തി ആക്രമിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഹരിയാനയിലെ പട്ടൗഡി സ്വദേശികളായ റിസ്വാന്‍, അസു, കമില്‍ എന്നിവല്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ വളഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നു.

ഇവരെ ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂറ്റില്‍ പ്രവേശിപ്പിച്ചതായി കല്‍ക്കാജി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വേദ് പ്രകാശ് അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ട്രക്ക് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ട്രക്കും മൃഗങ്ങളും ഇപ്പോള്‍ തീസ് ഹസാരിയിലാണുള്ളത്.

തങ്ങളുടെ ട്രക്കില്‍ പോത്തുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും പശുക്കള്‍ ഇല്ലായിരുന്നുവെന്നും മര്‍ദ്ദനമേറ്റവര്‍ അറിയിച്ചു. സംഭവത്തില്‍ പശു സംരക്ഷകര്‍ക്ക് പങ്കുണ്ടോയെന്ന് വ്യക്തമല്ലെന്നാണ് പോലീസ് ഭാഷ്യം. പരിക്കേറ്റ മൂവര്‍ക്കും പ്രാഥമിക ശിശ്രൂഷകള്‍ നല്‍കിയ ശേഷം കല്‍ക്കാജി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×