സുഭാഷണി അലി സംസാരിക്കുന്നു
ബില്‍ക്കിസ് ബാനോ കേസില്‍ 11 പ്രതികളെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ കോടതി വിധി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിക്കുന്നത്. പ്രതികളെ മോചിപ്പിച്ചതിനെതിരേ ബില്‍ക്കിസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. സിപിഎം നേതാവ് സുഭാഷിണി അലി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, സ്വതന്ത്ര പത്രപ്രവര്‍ത്തകയും ചിലച്ചിത്ര പ്രവര്‍ത്തകയുമായ രേവതി ലോള്‍, ആക്ടിവിസ്റ്റും ഫിലോസഫി പ്രഫസറുമായ രൂപ രേഖ വര്‍മ്മ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ പൊതുതാത്പര്യഹര്‍ജിയും നല്‍കിയിരുന്നു. കേസുമായി നേരിട്ട് ബന്ധം ഇല്ലാത്ത ആളുകളുടെ പൊതുതാത്പര്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന ഗുജറാത്ത് സര്‍ക്കാരിന്റെയും, കേന്ദ്ര സര്‍ക്കാരിന്റെയും വാദത്തിന് ഉത്തരം നല്‍കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി ബെഞ്ച് വിധിയില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ പൊതുതലപര്യ ഹര്‍ജി സമര്‍പ്പിച്ച സുഭാഷിണി അലി വുമണ്‍സ് മൂവ്‌മെന്റിലെ ആക്ടിവിസ്റ്റുകളില്‍ ഒരാളാണ്. ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റുകൂടിയായ സുഭാഷിണി അലി സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അഴിമുഖവുമായി സംസാരിക്കുന്നു.
2022 ഓഗസ്റ്റ് 15-ന് ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വരുമ്പോള്‍ റെഡ് ഫോര്‍ട്ടില്‍ ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞതിനെകുറിച്ചുള്ള പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി. അന്ന് തന്നെ അദ്ദേഹത്തിന്റെ ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളെ ശിക്ഷിയില്‍ നിന്ന് മോചിതരാക്കി. കേന്ദ്ര സര്‍ക്കാരിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പിന്തുണയും, ഈ നടപടിക്കുണ്ടായിരുന്നു. പ്രതികളെ കുറ്റവിമുക്തരാക്കുകയെന്ന ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഈ സംഭവത്തിലെ മുഴുവന്‍ നീതി നിഷേധത്തിന്റെയും ഭാഗമായിരുന്നു അവര്‍. പ്രതികളെ മോചിപ്പിക്കനുള്ള അധികാരം സര്‍ക്കാരിന് ഇല്ലാതിരുന്നിട്ടുപോലും അവര്‍ മോചിപ്പിക്കപ്പെട്ടു. കുറ്റവിമുക്തരാക്കാനുള്ള അധികാരം ഗുജറാത്ത് സര്‍ക്കാരിനില്ലെന്നു കണ്ടെത്തിയ സുപ്രിം കോടതിയും അടിവരയിട്ടത് ഇത് തന്നെയല്ലേ. ആ അധികാരം വിനിയോഗിക്കേണ്ടിയിരുന്നത് മഹാരാഷ്ട്ര ഹൈക്കോടതിയാണ്. അതുകൊണ്ട് സര്‍ക്കാര്‍ നിശബ്ദരാണെന്ന് ഞാന്‍ കരുതുന്നില്ല. ഗുജറാത്ത് കോടതി വിധി വന്നതിന് ശേഷമുള്ള സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ അവര്‍ എല്ലാ കാര്യത്തിലും പങ്കാളികളാണ്.
ഇതുപോലൊരു നീതി നിഷേധം അനുവദിച്ചു കൊടുക്കരുതെന്ന് എനിക്ക് തോന്നി. 2002-ല്‍ ഗോധ്രയില്‍ ഈ ക്രൂര കൃത്യം നടന്നതിന് തൊട്ടുപിന്നാലെ ഞങ്ങള്‍ ബില്‍ക്കിസ് ബാനോയുമായി കൂടി കാഴ്ച നടത്തിയിരുന്നു. അന്ന് തന്നെ ഞങ്ങള്‍ ഈ കാര്യം തീരുമാനിച്ചിരുന്നു. നീതിക്കുവേണ്ടിയുള്ള ബില്‍ക്കിസിന്റെ എട്ട് വര്‍ഷത്തെ ധീരമായ പോരാട്ടം ചവറ്റു കുട്ടയിലാക്കപ്പെട്ടത്, പ്രതികളെ വെറുതെ വിട്ടുകൊണ്ടായിരുന്നു. കുറ്റവാളികളെ വിട്ടയച്ച നടപടി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന സംഭവമായിരുന്നു. അതുകൊണ്ടു തന്നെയാണ് ഞങ്ങള്‍ സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുന്നത്. ഭാഗ്യവശാല്‍ കപില്‍ സിബല്‍, അപര്‍ണ ഭട്ട് തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകര്‍ ഒരു തുക പോലും ഈടാക്കാതെയാണ് കേസ് വാദിച്ചത്. തുടര്‍ന്ന് ബില്‍ക്കിസ് ബാനോയും സ്വന്തം അഭിഭാഷകന്‍ മുഖേന സുപ്രിം കോടതിയെ സമീപിച്ചു. ഗുജറാത്ത് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുപോലെ കുറ്റവാളികള്‍ക്കുള്ള ശിക്ഷ കുറയ്ക്കുന്നതിനെ പിന്തുണയ്ക്കാന്‍ സ്വീകരിച്ച നിയമ നടപടികളും, തങ്ങളുടെ അധികാരത്തിന്റെ വിനിയോഗവും യഥാര്‍ത്ഥത്തില്‍ നടുക്കുന്നതായിരുന്നു. നീതി വിജയിക്കുമെന്ന് വിശ്വസിക്കുന്ന നിമിഷങ്ങളുണ്ടയിരുന്നു. ചില നിമിഷങ്ങളില്‍ ഞങ്ങള്‍ നേരെ തിരിച്ചും ചിന്തിച്ചിരുന്നു. കോടതിയില്‍ കുറ്റവാളികളെ വെറുതെ വിട്ടുകൊണ്ടുള്ള നടപടിയെ അനുകൂലിച്ച കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി എത്തിയ സോളിസിറ്റര്‍ ജനറല്‍ അതിലൂടെ അതി ക്രൂരരായ കുറ്റവാളികളെയും പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത്രയുമായപ്പോള്‍ വിധി പ്രതികൂലമാവുമെന്ന് തന്നെയാണ് കരുതിയിരുന്നത്. എന്നാല്‍ കോടതി വളരെ വ്യക്തമായ വിധി പ്രസ്താവിച്ചതില്‍ വളെരെയധികം സന്തുഷ്ടയാണ്.