June 26, 2026 |
Share on

ഉന്നതജാതിക്കാരുടെ വിലക്ക് വകവച്ചില്ല; ദളിത്‌ ഗ്രാമത്തിലെ കിണറ്റില്‍ മണ്ണെണ്ണ കലര്‍ത്തി പ്രതികാരം

ദളിത് കുടുംബങ്ങളിലെ കല്യാണത്തിന് വരനെ സ്വീകരിക്കുന്ന ചടങ്ങില്‍ ധോലക് എന്ന സംഗീതോപകരണം മാത്രം ഉപയോഗിക്കാനേ ഇവിടുത്തെ ആചാരങ്ങള്‍ അനുവദിക്കൂ.

ദളിത് കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്യാണത്തിന് വരനെ സ്വീകരിക്കാന്‍ ബാന്‍ഡ് സംഘത്തെ ഏര്‍പ്പാടാക്കിയതിന് പ്രതികാരമായി ഉന്നതജാതിക്കാര്‍ ചെയ്തത് ദളിത് ഗ്രാമക്കാര്‍ ഉപയോഗിച്ചിരുന്ന കിണറ്റില്‍ മണ്ണെണ്ണ കലര്‍ത്തല്‍. മധ്യപ്രദേശിലെ അഗര്‍ മാല്‍വ ജില്ലയില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. വെള്ളം കുടിക്കാനില്ലായതോടെ, അടുത്തുള്ള കാളിസിന്ധ് നദിക്കരയില്‍ കുഴികള്‍ കുഴിച്ചാണ് ഗ്രാമീണര്‍ ഇപ്പോള്‍ വെള്ളമെടുക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ദളിത് കുടുംബങ്ങളിലെ കല്യാണത്തിന് വരനെ സ്വീകരിക്കുന്ന ചടങ്ങില്‍ ധോലക് എന്ന സംഗീതോപകരണം മാത്രം ഉപയോഗിക്കാനേ ഇവിടെ നിലനില്‍ക്കുന്ന ആചാരങ്ങള്‍ അനുവദിക്കൂ. എന്നാല്‍ ഈ വിലക്കിനെ ലംഘിച്ചു കൊണ്ട് മകന്‍ മംമ്തയുടെ വിവാഹത്തിന് ബാന്‍ഡ് സംഘത്തെ ഏര്‍പ്പാടാക്കാന്‍ ചന്ദര്‍ മേഘ്‌വാള്‍ തീരുമാനിച്ചു. വിവരമറിഞ്ഞ ഉന്നതജാതിക്കാര്‍ ചന്ദറിനെ വിലക്കുകയും തീരുമാനവുമായി മുന്നോട്ടു പോയാല്‍ സാമൂഹ്യ ബഹിഷ്‌കരണം നേരിടേണ്ടി വരികയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

തുടന്ന് ചന്ദര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് പോലീസ് സംരക്ഷണയില്‍ കല്യാണം നടക്കുകയും ചെയ്തു. എന്നാല്‍ ഉന്നതജാതിക്കാര്‍ ഇതിനെതിരെ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്ന് അന്നു തന്നെ ചന്ദര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. പോലീസ് പാര്‍ട്ടി മടങ്ങിയ പാടേ ഉന്നത ജാതിക്കാര്‍ ചെയ്തത് ഗ്രാമത്തിലെ ദളിതര്‍ ഉപയോഗിച്ചിരുന്ന കിണറ്റില്‍ മണ്ണെണ്ണ കലര്‍ത്തുകയായിരുന്നു.

ദളിതര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡി.വി സിംഗും എസ്.പി ആര്‍.എസ് മീണയും സംഭവ സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുുണ്ട്. കൂടുതല്‍ സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ കളക്ടര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കിണറ്റില്‍ നിന്ന് ഇപ്പോഴുള്ള വെള്ളം പമ്പു ചെയ്ത കളയാനും സമീപത്തായി രണ്ടു കുഴല്‍ക്കിണറുകള്‍ കൂടി കുഴിക്കാനും കളക്ടര്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

×