June 26, 2026 |
ആർഷ കബനി
ആർഷ കബനി
Share on

സന്ദേഹങ്ങളുടെ നിര്‍ദ്ദേശാങ്കങ്ങള്‍; ചിത്രകവിതകളുടെ സമാഹാരം

പിന്‍തുടര്‍ന്നുവന്ന വഴിയില്‍നിന്ന് പൂര്‍ണ്ണമായും മാറി സഞ്ചരിക്കുന്ന ഈ കവിതകള്‍ കവിതയുടെ ആഗോള സങ്കല്‍പ്പങ്ങളേയും തകിടം മറിക്കുന്നു.

_’ബോധംകൊണ്ട് എന്താണ് പ്രയോജനം ബ്രോ? ‘
‘അബോധത്തിന് കഷ്ടിച്ച് കഴിഞ്ഞുകൂടാനാവുന്ന ഒരിടം. അത്രയേ ഉള്ളൂ.’

‘സന്ദേഹങ്ങളുടെ നിര്‍ദ്ദേശാങ്കങ്ങള്‍’ എന്ന ടി പി വിനോദിന്റെ കവിതാ സമാഹാരത്തിലെ കവിതയാണിത്. കവിത രൂപപ്പെട്ടുവന്ന കാലം മുതല്‍ ചില രൂപ ഘടനകള്‍ സൂക്ഷിച്ചുപോരുന്നുണ്ട്. ഇതില്‍നിന്ന് വ്യതിചലിച്ച് നില്‍ക്കുന്നവയെ പലപ്പോഴും കവിതയെന്ന് വിളിക്കാന്‍ ആളുകള്‍ മടികാണിക്കുന്നു. അറിഞ്ഞോ അറിയാതെയോ കവിതയില്‍ വന്നു ചേര്‍ന്നിട്ടുള്ള ഇത്തരം സമവാക്യങ്ങള്‍ക്ക് പുറത്തുനിന്നുകൊണ്ടാണ് ടി പി വിനോദ് എഴുതുന്നത്. മുന്‍പ് കണ്ടറിഞ്ഞ എഴുത്ത് രൂപകങ്ങളില്‍ വിശ്വസിക്കുന്ന ആളുകള്‍ക്ക് ഈ കവിതകളെ ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

മറ്റൊരു കവിത ഇങ്ങനെയാണ്;
മിസ്റ്റര്‍ ദുഃഖം ,
ഒരു കാര്യം മനസിലാക്കണം
സവിശേഷതയുടെ
കൊട്ടേഷന്‍ പണി
ഏറ്റെടുത്തിരിക്കുന്ന വെറുമൊരു ഗുണ്ടമാത്രമാണ് താന്‍

അതിനിത്ര
ജാഡയുടെ ആവശ്യമില്ല.

‘സന്ദേഹങ്ങളുടെ നിര്‍ദ്ദേശാങ്കങ്ങള്‍’എന്ന പുസ്തകങ്ങള്‍ കൈയ്യിലെടുത്താല്‍ നമ്മള്‍ ഒന്നുകൂടി ഉറപ്പ് വരുത്തും ഇത് കഥയാണോ, കവിതയാണോ എന്ന്. പിന്‍തുടര്‍ന്നുവന്ന വഴിയില്‍നിന്ന് പൂര്‍ണ്ണമായും മാറി സഞ്ചരിക്കുന്ന ഈ കവിതകള്‍ കവിതയുടെ ആഗോള സങ്കല്‍പ്പങ്ങളേയും തകിടം മറിക്കുന്നു. തലതിരിഞ്ഞ കവിതകളെന്നോ, വഴിതെറ്റിയ കവിതകളെന്നോ ഒരു പക്ഷേ നാം ഇവയെ വിളിക്കാം. കാരണം കവിതയെന്ന നമ്മുടെ പിന്‍തുടര്‍ച്ചാ സങ്കല്‍പ്പങ്ങളെ ഇവ അത്രമാത്രം മാറ്റി വാര്‍ക്കുന്നു.

ആപേക്ഷികം എന്ന കവിത ഇങ്ങനെയാണ്
നിന്നെ മാത്രം
ഓര്‍ത്തുകൊണ്ടിരിക്കുന്നു എന്നല്ല,

നിന്നെ ഓര്‍ക്കുമ്പോള്‍
നിന്നെ മാത്രം ഓര്‍ക്കുന്നു എന്നാണ്

ഞാന്‍ എന്നെ മാത്രം
ജീവിക്കുന്നു എന്നതിനേക്കാള്‍
സത്യമാണിത്

ഇത്തരത്തിലുള്ള കവിതകള്‍ക്ക് പുറമെ അച്ചടിക്കവിതകളെന്ന് വിളിക്കാന്‍ കഴിയുന്ന ചില ചിഹ്ന വ്യവസ്ഥയിലുള്ള കവിതകളാണ് ഇതില്‍ കൂടുതലും. ‘ സന്ദേഹങ്ങളുടെ നിര്‍ദ്ദേശാങ്കങ്ങള്‍ ഒരു അച്ചടി പുസ്തകമായാണ് നിങ്ങളുടെ കൈയ്യിലെത്തുന്നത്. ഈ വസ്തുത സവിശേഷമായി ശ്രദ്ധിക്കുക. കാരണം, ഈ സമാഹാരം നിങ്ങളോട് പറയാന്‍ തുനിയുന്നത് പലതും അച്ചടിയില്‍നിന്ന് പുറത്തേക്ക് ചെന്നിരിക്കുന്ന വായനയെ പറ്റിയാണ്. ഒരുപക്ഷേ ഈ സമാഹാരം ഒരു പുസ്തകമായല്ല വായനക്കാരെ തേടേണ്ടത്. ഇനി വരാനിരിക്കുന്ന അക്ഷരസാങ്കേതിക വിദ്യയുടെ ചുമരെഴുത്താണ് ഈ പുസ്തകം.’ എന്ന് ഡോ.അരുണ്‍ലാല്‍ മൊകേരി കവിതയുടെ പഠനത്തില്‍ എഴുതുന്നു. വായനക്കപ്പുറം ദൃശ്യസാധ്യതകള്‍
‘സന്ദേഹങ്ങളുടെ നിര്‍ദ്ദേശാങ്കങ്ങള്‍’ ഒരുക്കിനല്‍കുന്നത്. ഒരുതരത്തില്‍ ചിത്ര കവിതകളുടെ സമാഹാരമാണിത്.

ആർഷ കബനി

ആർഷ കബനി

അഴിമുഖം മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്‌

More Posts

Leave a Reply

Your email address will not be published. Required fields are marked *

×