നെഹ്രുവിന്റെ ആദിവാസി ഭാര്യയെന്ന് ആളുകള്‍ ബുധിനിയെ വിളിക്കാറുണ്ടായിരുന്നു. സാറാ ജോസഫ് അടുത്തിടെ എഴുതിയ ബുധിനിയെന്ന നോവലിലെ കേന്ദ്രകഥാപാത്രവും ഇവരായിരുന്നു.
‘മരിച്ചെന്ന് ഉറപ്പുള്ളവളെപ്പറ്റി അറിയാന്‍ ഞാന്‍ നടന്നുകൂട്ടിയ വഴികളുടെ അങ്ങേയറ്റത് അവള്‍ ജീവനോടെ നില്‍ക്കുന്നു. എന്റെ അമ്പരപ്പ് ചെറുതായിരുന്നില്ല.’ മരിച്ച്‌പോയെന്ന് മധ്യമങ്ങള്‍ എഴുതിയ തന്റെ കഥാപാത്രമായ ബുധിനിയെ നേരില്‍ കണ്ട അനുഭവം സാറാ ജോസഫ് പങ്കുവെച്ചത് ഇങ്ങനെയാണ്. മാതൃഭൂമി ആഴ്ചപതിപ്പിലെഴുതിയ കുറിപ്പിലാണ് സാറാ ജോസഫ് ബുധിനിയുമായുള്ള കൂടിക്കാഴ്ച വിവരിക്കുന്നത്.
പശ്ചിമ ബംഗാള്‍-ബിഹാര്‍ അതിര്‍ത്തിയിലെ ദാമോദര്‍ നദിയിലെ പാഞ്ചേത്ത് ഡാം ഉത്ഘാടനം നെഹ്‌റു ഏല്‍പ്പിച്ചത് ബുധിനിയെന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ട സ്ത്രീയെയായിരുന്നു. നെഹ്രുവിന്റെ പുരോഗമന ചിന്താഗതിയുടെ ഭാഗമായാണ് ഈ ആശയം നടപ്പിലാക്കിയതെങ്കിലും ബുധ്നി എന്ന ഉദ്ഘാടക പിന്നീടുള്ള ജീവിതത്തില്‍ ഇതിന്റെ പേരില്‍ ഏറെ കഷ്ടതകള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടു. ഉദ്ഘാടനത്തിനായി സ്റ്റേജിലെത്തിയ പ്രധാനമന്ത്രിയെ ഹാരാര്‍പ്പണം ചെയ്തതും അന്ന് പതിനേഴ് വയസ്സ് പ്രായമുണ്ടായിരുന്ന ബുധ്നി എന്ന പെണ്‍കുട്ടിയായിരുന്നു.
പ്രധാനമന്ത്രിയെ ഹാരമണിയിച്ചതോടെ ബുധിനി നെഹ്‌റുവിന്റെ ഭാര്യയായി തീര്‍ന്നു എന്ന് ഗോത്രക്കാര്‍ വിധിച്ചു. സാന്താള്‍ ഗോത്ര നിയമ പ്രകാരം പുരുഷനെ സ്ത്രീ ഹാരമണിയിച്ചാല്‍ വിവാഹം കഴിഞ്ഞു എന്നാണ് വിശ്വാസം. ഇതിന്റെ പേരില്‍ ബുധിനിയെ ഭ്രഷ്ട് കല്‍പ്പിച്ച് നാട്കടത്തി.
മറ്റൊരു ഗ്രാമത്തിലെ മുഖ്യന്‍ ബുധിനിയെ സംരക്ഷിച്ചു അയാളില്‍ നിന്ന് ബുധിനിക്ക് ഒരു മകളും ജനിച്ചു. എന്നാല്‍ പിന്നീടയാള്‍ ബുധിനിയെ കയ്യൊഴിഞ്ഞുവെന്നും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ നിവൃത്തിയില്ലാതായപ്പോള്‍ ബിഹാര്‍ സര്‍ക്കാര്‍ അവര്‍ക്ക് ദാമോദര്‍ വാലി കോര്‍പ്പറേഷനില്‍ ജോലി നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗോത്രത്തലവന്മാരുടെ ഇടപെടല്‍ മൂലം ഇടയ്ക്ക് ജോലി നഷ്ടമായ ബുധിനിക്ക് 1985 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധി ഇടപ്പെട്ട് ജോലിയില്‍ സ്ഥിരപ്പെടുത്തിയിരുന്നു. എന്നാല്‍ ബുധിനി മരിച്ച് പോയെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
നെഹ്രുവിന്റെ ആദിവാസി ഭാര്യയെന്ന് ആളുകള്‍ ബുധിനിയെ വിളിക്കാറുണ്ടായിരുന്നു. സാറാ ജോസഫ് അടുത്തിടെ എഴുതിയ ബുധിനിയെന്ന നോവലിലെ കേന്ദ്രകഥാപാത്രവും ഇവരായിരുന്നു.