ടീം അഴിമുഖം
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ മുട്ടിയുരുമ്മിയിയിരിക്കുന്ന രണ്ടു പേരുടെ ചിത്രം ഇന്റര്‍നാഷണല്‍ പോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. തിരക്കു പിടിച്ച നഗരത്തില്‍ എ.സിയും കോഫീ ഷോപ്പുകളും താരതമ്യേനെ സ്വകാര്യത ലഭിക്കുന്ന അന്തരീക്ഷവും ഒക്കെ ചേര്‍ന്ന് കാമുകീ കാമുകന്മാര്‍ക്കും സുഹൃത് സംഘങ്ങള്‍ക്കും ഒരു അഭയ സ്ഥാനമായിരുന്നു ഡല്‍ഹി മെട്രോയും മെട്രോ സ്‌റ്റേഷനുകളും.
പക്ഷേ യഥാര്‍ഥത്തില്‍ അവിടെ സ്വകാര്യതയില്ലായിരുന്നു എന്നാണ് ഈ ദൃശ്യങ്ങള്‍ തെളിയിച്ചത്. ഇത് നമ്മുടെ കാലത്തിന്റെ ഒരു യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യമാണ് സരിതാ നായരും എഡ്വേഡ് സ്‌നോഡനും മറ്റു പലരും നമ്മോട് പറയുന്നത്. ഏറ്റവും നല്ല വേഷത്തിലും നമ്മെ നഗ്നരാക്കുന്ന, സ്വകാര്യതാനന്തര ലോകത്താണ് നാം ജീവിക്കുന്നത്. നമ്മുടെ ഓരോ സന്ദേശങ്ങളും ഇ-മെയിലുകളും എന്തിന് നമ്മുടെ വികാര പ്രകടനങ്ങള്‍ പോലും നാളെ നമ്മെ ചൂഷണം ചെയ്യാന്‍ വേണ്ടി ഉപയോഗിക്കപ്പെടുന്നു.
ഡല്‍ഹിയിലേയും കേരളത്തിലേയും നിരവധി രാഷ്ട്രീയക്കാരുടെ ഉറക്കം കെടുത്തുകയാണ് സരിതാ നായരുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ കേന്ദ്ര മന്ത്രിമാര്‍ വരെയുള്ളവര്‍ സരിതയെ വിളിക്കുകയോ സരിത വിളിക്കുകയോ ചെയ്തിട്ടുണ്ട്. താന്‍ നടത്തിയ ഒരു തട്ടിപ്പ് സംരംഭത്തിന് എങ്ങനെ രാഷ്ട്രീയ നേതൃത്വത്തെ ഉപയോഗിക്കാമെന്ന് ഫോണ്‍ വിളിയുടെ ഈ വിശദാംശങ്ങള്‍ തെളിയിക്കുന്നു. ഒരു സാമ്പത്തിക കുറ്റകൃത്യം എന്നതിലുപരി പല രാഷ്ട്രീയ നേതാക്കളുടേയും വ്യക്തിജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്താന്‍ ഈ വെളിപ്പെടുത്തലുകള്‍ കാരണമായി. പല നേതാക്കളുടേയും സ്വകാര്യത ചോദ്യം ചെയ്യപ്പെട്ടു.
അമേരിക്കയിലെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ കോണ്‍ട്രാക്ട് ജീവനക്കാരനായിരുന്ന എഡ്വേഡ് സ്‌നോഡന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഏതൊരു പൗരന്റേയും സ്വകാര്യതയിലെ അപ്രസക്തയിലേക്ക് വിരല്‍ ചൂണ്ടുന്നു. നാമയയ്ക്കുന്ന ഓരോ സന്ദേശങ്ങളും ഇ-മെയിലുകളും ഒരു പക്ഷേ അമേരിക്കയുടെ കസ്റ്റഡിയിലുണ്ടാകാമെന്നത് ഈ സ്വകാര്യാനന്തര ലോകത്തെ ഞെട്ടിക്കുന്ന വസ്തുതയാണ്. യാതൊരു സന്ദേഹവുമില്ലാതെ തങ്ങളുടെ ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഭരണാധികാരികള്‍ക്ക് എത്തിച്ചു കൊടുക്കുന്നതിന് ഗൂഗിളും ഫേസ്ബുക്കും അടക്കമുള്ള കമ്പനികള്‍ക്ക് മടിയുണ്ടായില്ല. സ്വകാര്യത നഷ്ടപ്പെടുന്ന ഇതുപോലെയുള്ള നിരവധി ഉദാഹരണങ്ങള്‍ വേറെയുമുണ്ട്.
പ്രശസ്ത സാഹിത്യകാരനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് പറഞ്ഞിട്ടുണ്ട് : ‘ഓരോരുത്തര്‍ക്കും മൂന്നു ജീവിതങ്ങളുണ്ട്. ഒരു പൊതു ജീവിതം, ഒരു സ്വകാര്യ ജീവിതം, ഒരു രഹസ്യ ജീവിതം’. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ കഥാകൃത്ത് വസ്തുതയില്‍ നിന്ന് ഒട്ടും അകലെയല്ലായിരുന്നു. എന്നാല്‍ അടുത്ത കാലത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ ഈ ‘തീര്‍ച്ച’യെ ഇല്ലാതാക്കി – ഇപ്പോള്‍ ആര്‍ക്കും രഹസ്യ ജീവിതം എന്നൊന്നില്ല.
ഈയൊരു യാഥാര്‍ഥ്യം പലരേയും വേട്ടയാടുന്നുണ്ട്. അര്‍ധ രാത്രിയില്‍ സരിതയ്ക്ക് മെസേജ് അയച്ചവര്‍ അതിലിപ്പോള്‍ ദു:ഖിക്കുന്നുണ്ടാവും. ആണ്‍കുട്ടികളോടുള്ള തന്റെ താത്പര്യത്തെ മധ്യപ്രദേശ് മന്ത്രിയായിരുന്ന രാഘവ്ജി ഇപ്പോള്‍ ശപിക്കുന്നുണ്ടാവും. തങ്ങളുടെ ടെലിഫോണ്‍ റിക്കോഡുകള്‍ എന്നു വരും എന്ന ഭീതിയിലായിരിക്കണം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും കൂട്ടരും. ക്രെഡിറ്റ് കാര്‍ഡുകളുടേയും ട്വിറ്ററിന്റെയും അധികാരത്തെ അമേരിക്കന്‍ രാഷ്ട്രീയക്കാരായ എലിയറ്റ് സ്പിറ്റ്‌സറും ആന്റണി വീനറും പേടിയോടെ കാണുന്നുണ്ടാവും. സ്വകാര്യതയ്‌ക്കെതിരായ പുതിയ സാഹചര്യങ്ങളാണ് ഇവരുടേയും ‘ദു:ഖ’ത്തിനു പിന്നില്‍. മാര്‍ക്വേസിന്റെ ‘മൂന്നു ജീവിത തിയറി’യെ ഒരു പക്ഷേ ഇവര്‍ക്കും വിശ്വാസമുണ്ടായിരുന്നിരിക്കാം. പക്ഷേ പുതിയ കാലത്തില്‍ അവരുടെ വിശ്വാസം അവരെ രക്ഷിക്കാത്തതായിരിക്കുന്നു.
ഡിജിറ്റല്‍ യുഗത്തില്‍ സ്വകാര്യതയ്ക്ക് പ്രസക്തിയില്ലാതാകുന്നു. സ്വകാര്യത ഭഞ്ജിക്കപ്പെടുന്ന ഓരോ നിമിഷത്തിനും നാം തയാറാവേണ്ടതുണ്ട്. എന്നാല്‍ ഇതത്ര എളുപ്പമുള്ള കാര്യമല്ല. ഒരു എസ്.എം.എസ് അയയ്ക്കാനോ ട്വിറ്റിലോ ഫേസ്ബുക്കിലോ ഒരു പോസ്റ്റ് ഇടാനോ തോന്നുന്ന ആ ദുര്‍ബല നിമിഷത്തെ നമ്മളെങ്ങനെ നിയന്ത്രിക്കും? നാം നമ്മുടെ രഹസ്യ ജീവിതത്തെ എങ്ങനെ സംരക്ഷിക്കും? രഹസ്യ ജീവിതമില്ലാതെ പിന്നെന്തു ജീവിതം – അതാരുടേതുമാകട്ടെ, എഴുത്തുകാരുടെയോ രാഷ്ട്രീയക്കാരുടേയോ ചാരന്മാരുടെയോ പത്രക്കാരുടേയോ – ആരുടേതുമാകാം. രഹസ്യ ജീവിതമില്ലാത്ത എത്ര പേരുണ്ട്? ലോകത്തിന്റെ ഗതി മാറ്റിയ പലരുടേയും ജീവിതത്തിന് തൃഷ്ണ നല്‍കിയത് അവരുടെ രഹസ്യ ജീവിതങ്ങളാണ്. രഹസ്യ ജീവിതങ്ങളില്ലാത്ത ‘കിറുക്കന്‍’ വ്യക്തിത്വങ്ങളില്ലായിരുന്നെങ്കില്‍ ഈ ലോകത്തിന് എന്തു രസമാണുള്ളത്?
ഇതിനുള്ള ഉത്തരം കണ്ടെത്താന്‍ സമയമെടുത്തേക്കാം. കാരണം, സ്വകാര്യതയുമായുള്ള മത്സരത്തില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് സാങ്കേതിക വിദ്യയാണ്. സ്വകാര്യത ഇപ്പോള്‍ ഏറെ പുറകിലാണ്. 86-ആം വയസില്‍ ‘ഗാബോ’ തന്റെ പ്രശസ്തമായ നിരീക്ഷണം തിരുത്താന്‍ തയാറാകുമോ? കാത്തിരുന്നു കാണാം!