Continue reading “ഗദ്ദര്‍; വിപ്ലവം, ജനാധിപത്യം, ആത്മീയത”

" /> Continue reading “ഗദ്ദര്‍; വിപ്ലവം, ജനാധിപത്യം, ആത്മീയത”

"> Continue reading “ഗദ്ദര്‍; വിപ്ലവം, ജനാധിപത്യം, ആത്മീയത”

">

UPDATES

ഇന്ത്യ

ഗദ്ദര്‍; വിപ്ലവം, ജനാധിപത്യം, ആത്മീയത

                       

കര്‍ഷകരേയും തൊഴിലാളികളേയും അധഃസ്ഥിത വിഭാഗങ്ങളേയും അടിച്ചമര്‍ത്തുന്ന ഭരണകൂട നയങ്ങള്‍ക്കെതിരെ പൊരുതുന്ന ജനങ്ങളെ പാട്ടുകളിലൂടെ ആവേശം കൊള്ളിക്കുകയും നിരവധി യുവാക്കളെ ഇടതുപക്ഷാശയങ്ങളിലേക്കും തീവ്ര വിപ്ലവപാതയിലേയ്ക്കും ആകര്‍ഷിക്കുകയും ചെയ്ത നായകനായിരുന്നു ‘ബല്ലാദീര്‍’ ഗദ്ദര്‍. മേധക് ജില്ലയിലെ തൂപ്രാനില്‍ ജനിച്ച ഗുമ്മാടി വിത്തല്‍ റാവു എഞ്ചിനിയറിംഗ് പഠനത്തിനും ബാങ്ക് ഉദ്യോഗത്തിനും പിന്നാലെയായിരുന്നു തെലുങ്ക് വിപ്ലവ ഗായകനും പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് ഓഫ് നക്‌സലൈറ്റ്‌സ് (സിപിഐ മാവോയിസ്റ്റ്) പ്രവര്‍ത്തകനുമാകുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പഞ്ചാബി വിപ്ലവകാരികള്‍ രൂപീകരിച്ച ഗദ്ദര്‍ പാര്‍ട്ടിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗദ്ദര്‍ എന്ന പേര് സ്വീകരിച്ചത്. നാല് പതിറ്റാണ്ടോളം ഐക്യ ആന്ധ്രാപ്രദേശിലെ നക്സലൈറ്റ് പ്രസ്ഥാനത്തില്‍ സജീവ പങ്കാളിയായിരുന്നു. പൊലീസുകാര്‍ നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളില്‍ രാജ്യത്ത് ഏറ്റവും കുപ്രസിദ്ധിയുള്ള തെലങ്കാന, ആന്ധ്ര മേഖലകളില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ക്കും പൊലീസ് മര്‍ദ്ദനങ്ങള്‍ക്കും എതിരെ ശക്തമായ പ്രചാരണം നടത്തി.

1997 ഏപ്രില്‍ ആറിന്, ഹൈദരാബാദിലെ ഭൂദേവിനഗറിലുള്ള വീട്ടില്‍വച്ച് അജ്ഞാതര്‍ ഗദ്ദറിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ആറ് വെടിയുണ്ടകളായിരുന്നു അവര്‍ ഗദ്ദറിന്റെ ശരീരത്തിലേക്ക് തുളച്ചു കയറ്റിയത്. കൊലയാളികള്‍ക്ക് ലക്ഷ്യം സാധിക്കാനായില്ല, ഗദ്ദര്‍ മരണത്തെ അതിജീവിച്ചു. ശസ്ത്രക്രിയയിലൂടെ അഞ്ചു വെടിയുണ്ടകള്‍ പുറത്തെടുത്തുവെങ്കിലും ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ ശരീരത്തിനുള്ളില്‍ തന്നെ തറച്ചിരുന്നു. അന്നത്തെ അക്രമത്തിനു പിന്നില്‍ പൊലീസ് ആണെന്നായിരുന്നു ഗദ്ദര്‍ ആരോപിച്ചത്.

2004 ഒക്ടോബറില്‍ വൈ എസ് രാജശേഖര റെ്ഡ്ഡിയുടെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി ആദ്യമായി ചര്‍ച്ച നടത്തിയപ്പോള്‍ ഗദ്ദറും അതില്‍ പങ്കാളിയായിരുന്നു. വിപ്ലവഗാനങ്ങള്‍ കൊണ്ട് ഒട്ടേറെ യുവാക്കളെ മാവോയിസ്റ്റ് സായുധ വിപ്ലവ പാതയിലേയ്ക്ക് നയിച്ച നേതാവായിരുന്നു ഗദ്ദര്‍. ജന നാട്യ മണ്ഡലി എന്ന സിപിഐഎംഎല്ലിന്റെ സാംസ്‌കാരിക സംഘടനയുടെ ഭാഗമായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ വിപ്ലവ ഗാനങ്ങള്‍ ആലപിച്ച ഗദ്ദാര്‍ അടിസ്ഥാന ജനത്തിന്റെ ആവശ്യങ്ങള്‍ രാജ്യത്തോട് വിളിച്ചു പറയുകയായിരുന്നു തന്റെ പാട്ടുകളിലൂടെ.

എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി തീവ്രവിപ്ലവ പാത ഉപേക്ഷിച്ച്, ആത്മീയതയുടെയും ജനാധിപത്യത്തിന്റെയും പാതയിലേക്ക് വഴി മാറി നടക്കുകയായിരുന്നു ഗദ്ദാര്‍. മാവോയിസ്റ്റ് ആയിരുന്ന കാലം വരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ എതിര്‍ത്തിരുന്ന ഗദ്ദര്‍ തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കണമെന്നായിരുന്നു ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നത്. 2017 ല്‍ മാവോയിസ്റ്റ് ബന്ധം അവസാനിപ്പിച്ചശേഷം അദ്ദേഹം ഇന്ത്യയിലെ ഒരു വോട്ടറായി മാറി. 2018 ഡിസംബറില്‍ തെലങ്കാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഗദ്ദര്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തി. ഗ്രേറ്റര്‍ ഹൈദരാബാദിലെ മല്‍കാജ്ഗിരി അസംബ്ലി മണ്ഡലത്തിലെ വോട്ടറായ ഗദ്ദര്‍ വെങ്കട്ടപുരത്തെ പോളിംഗ് സ്‌റ്റേഷനില്‍ തന്റെ 69-മത്തെ വയസില്‍ കന്നി വോട്ട് രേഖപ്പെടുത്താന്‍ എത്തിയത് ഇന്ത്യന്‍ ഭരണഘടനയും അംബേദ്കറിന്റെയും മഹാത്മ ഫൂലെയുടെയും ചിത്രങ്ങളും കൈകളിലേന്തിയായിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി വോട്ട് തേടുകയും ചെയ്തു ഗദ്ദര്‍.

ജനാധിപത്യത്തിലേക്ക് വഴിമാറിയതുപോലെ തന്നെയായിരുന്നു, വിപ്ലവത്തില്‍ നിന്നും ആത്മീയതയിലേക്കുള്ള പരിവര്‍ത്തനവും. തെലങ്കാനയിലെ ഇടതുപക്ഷ അനുഭാവികളെ ഞെട്ടിച്ച മാറ്റമായിരുന്നുവത്. പോരാട്ട ഭൂമികയില്‍ സജീവമായിരുന്ന ഗദ്ദര്‍ ക്ഷേത്ര സന്ദര്‍ശനത്തിന്റെ തിരക്കിലേക്ക് മാറി. ഭോംഗിര്‍ ജില്ലയിലെ യദാദ്രി ലക്ഷ്മിനാരായണ സ്വാമി ക്ഷേത്രത്തിലെത്തി തെലങ്കാനയില്‍ നല്ല മഴകിട്ടാനും ജനങ്ങള്‍ക്ക് അനീതിക്കെതിരെ പോരാടാനുള്ള കരുത്ത് ലഭിക്കാനും ഭഗവാനോട് പ്രാര്‍ത്ഥിച്ച ഗദ്ദറിന്റെ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളടക്കം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

2017 ജനുവരിയില്‍ ജനഗം ജില്ലയിലെ പാലകുര്‍ത്തിയിലുള്ള സോമനാഥ ക്ഷേത്രത്തില്‍ അഭിഷേകം നടത്തിയതും അതിന് മുമ്പ് സിദ്ദിപേട്ടിലെ കൊമുറവെള്ളി മല്ലാന ക്ഷേത്രത്തിലെത്തി വഴിപാട് കഴിക്കുകയും ശിവ ഭക്തിഗാനങ്ങള്‍ പാടുകയും ചെയ്തതുമൊക്കെ ഗദ്ദറിന്റെ ആത്മീയപരിവര്‍ത്തനത്തിന്റെ തെളിവുകളായിരുന്നു. സോമനാഥ ക്ഷേത്രത്തിലെ വേദപാഠശാലയിലെത്തി വിദ്യാര്‍ത്ഥികളുമായി സംവദിച്ച ഗദ്ദര്‍ അവരെ ഉപദേശിച്ചത്, വേദങ്ങളും ഇംഗ്ലീഷും പഠിച്ച് വിവേകാനന്ദനെ പോലെയാകണം എന്നായിരുന്നു. പ്രകൃതിസ്നേഹികളെല്ലാം ദൈവവിശ്വാസികളാണെന്നായിരുന്നു ഗദ്ദറിന്റെ അഭിപ്രായം.

വിപ്ലവത്തില്‍ നിന്നും ആത്മീയതയിലേക്കുള്ള മാറ്റത്തെക്കുറിച്ച് ഗദ്ദര്‍ വിശദീകരിച്ചത്, തന്നെ സംബന്ധിച്ച് ഇതില്‍ പരിവര്‍ത്തനമൊന്നും ഇല്ലെന്ന് പറഞ്ഞായിരുന്നു. ‘ജനങ്ങളുടെ ആത്മീയ ജനാധിപത്യത്തെ ബഹുമാനിക്കുന്നവനാണ് യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ്’ എന്നായിരുന്നു ഗദ്ദറിന്റെ തത്വം. മതവിശ്വാസം ജനങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ താല്‍ക്കാലിക ആശ്വാസം നല്‍കും. ഇതാണ് യഥാര്‍ത്ഥ മാര്‍ക്സിസം. നാടന്‍ കലകള്‍, ജനകീയ സംസ്‌കാരം, മതം തുടങ്ങിയവ ബൂര്‍ഷ്വാ സാംസ്‌കാരിക മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് അന്റോണിയോ ഗ്രാംഷിയെ ഉദ്ധരിച്ച് ഗദ്ദര്‍ പറഞ്ഞു. മാര്‍ക്സിസത്തിന് മതത്തെ മറികടക്കണമെങ്കില്‍ അത് ജനങ്ങളുടെ ആത്മീയ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തണം. മദ്ധ്യകാല ഇന്ത്യയിലെ നവോത്ഥാന മുന്നേറ്റങ്ങളിലും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലും ഭക്തിപ്രസ്ഥാനത്തിന് പങ്കുള്ളതായി ഗദ്ദര്‍ ചൂണ്ടിക്കാട്ടി. മാവോയിസ്റ്റ് പ്രസ്ഥാനം ഇപ്പോള്‍ കടുത്ത അടിച്ചമര്‍ത്തല്‍ നേരിടുകയാണ്. അതുകൊണ്ട് ഞാന്‍ പാര്‍ലമെന്ററി ജനാധിപത്യ പാത തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ഞാന്‍ ജനങ്ങളോട് സംസാരിച്ച് വരുകയാണ്; ഇതായിരുന്നു ഗദ്ദറിന്റെ വിശദീകരണം.

Share on

മറ്റുവാര്‍ത്തകള്‍