UPDATES

സ്വവര്‍ഗ ദമ്പതിമാര്‍ക്ക് ആശീര്‍വാദം; ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തി വിട്ട മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലും വീശുന്നു

ഇന്ത്യയിലും പുതിയ മാറ്റങ്ങള്‍ സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷകള്‍ സഫലമാക്കിയിരിക്കുകയാണ് ഷില്ലോംഗ് അതിരൂപത

                       

സ്വവര്‍ഗ ദമ്പതിമാര്‍ക്ക് ആശീര്‍വാദം സ്വീകരിക്കാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയത് കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു. പരമ്പരാഗത ആചാരങ്ങളുടെ ഭാഗമായി ആശീര്‍വാദം നല്‍കില്ലെങ്കിലും, പുരോഹിതരാല്‍ അനുഗ്രഹം സ്വീകരിക്കാന്‍ എല്‍ജിബിടിക്യൂ സമൂഹത്തിന് വഴിയൊരുക്കിയിരിക്കുന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം. വത്തിക്കാന്‍ ഉത്തരവ് വന്നതിനു തൊട്ടടുത്ത ദിവസം തന്നെ അമേരിക്കയില്‍ സ്വവര്‍ഗ ദമ്പതിമാര്‍ പുരോഹിതരുടെ അനുഗ്രഹം തേടിയിരുന്നു. വൈദികര്‍ സ്‌നേഹപൂര്‍വം തങ്ങള്‍ക്ക് കല്‍പ്പിക്കപ്പെട്ടിട്ടുള്ള ദൈവിക കര്‍മം നിര്‍വഹിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലും പുതിയ മാറ്റങ്ങള്‍ സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷകള്‍ സഫലമാക്കിയിരിക്കുകയാണ് ഷില്ലോംഗ് അതിരൂപത. ആര്‍ച്ച ബിഷപ്പ് വെള്ളിയാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അതിരൂപതയ്ക്ക് കീഴിലുള്ള കത്തോലിക്ക പുരോഹിതര്‍ക്ക് സ്വവര്‍ഗ ദമ്പതിമാരെ അനുഗ്രഹിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരത്തോടെയാണ് ഷില്ലോംഗ് അതിരൂപതയുടെ അനുമതി പത്രം പുറത്തിറങ്ങിയിരിക്കുന്നത്. സാധാരണ(സ്ത്രീയും പുരുഷനും തമ്മിലുള്ള) വിവാഹസമയത്ത് നല്‍കുന്ന സഭയുടെ ഔദ്യോഗികമായ ആരാധനാക്രമമോ അനുഷ്ഠാനപരമോ പാലിച്ചുള്ള അനുഗ്രഹങ്ങളാകരുതെന്നും മറിച്ച് ‘വ്യക്തിപരവും സ്വയമേവയുള്ളതുമായ പ്രാര്‍ത്ഥന’ മാത്രമായിരിക്കണമെന്നും അനുമതി പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വത്തിക്കാന്‍ പുറത്തിറക്കിയ ഉത്തരവിലും ഇക്കാര്യങ്ങള്‍ പ്രത്യേകമായി എടുത്തു പറഞ്ഞിട്ടുള്ളതാണ്. സഭയുടെ നിലവിലുള്ള വിവാഹ ആചാരക്രമങ്ങളെ ഒരുതരത്തിലും മാറ്റുന്നതായിരിക്കില്ല പുതിയ അനുമതിയെന്ന് പ്രസ്താവനയില്‍ ഉറപ്പിച്ചു പറയുന്നുമുണ്ട്.

പുരോഹിതന്റെ അന്നേരത്തുള്ള ഇച്ഛയ്ക്ക് അനുസരിച്ചുള്ള പ്രാര്‍ത്ഥനയായിരിക്കും അനുഗ്രഹവേളയില്‍ ചൊല്ലുക. അവ അനൗപചാരിക വാക്കുകളുമായിരിക്കും. വിവാഹ സമയത്തുള്ള സഭയുടെ ഔദ്യോഗിക ആരാധനാനുഷ്ഠാനങ്ങളായി തെറ്റിദ്ധരിക്കപ്പെടരുതെന്നും ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങളും നിയമങ്ങളും കര്‍ശനമായി തുടരുകയാണെങ്കിലും ഇപ്പോഴുള്ള അവസരം പോലും എല്‍ജിബിടിക്യൂ സമൂഹത്തോടുള്ള സഭയുടെ മനോഭാവത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഉപകരിക്കപ്പെടുമെന്നാണ് ഷില്ലോംഗ് അതിരൂപതയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നവര്‍ പറയുന്നത്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം കത്തോലിക്ക സഭയില്‍ പരിവര്‍ത്തനം കൊണ്ടുവരാന്‍ ഡിസംബര്‍ 18-ലെ തന്റെ ഉത്തരവിലൂടെ ഫ്രാന്‍സിസ് പാപ്പയ്ക്ക് സാധിക്കുമെന്ന് കരുതുകയാണ് ലോകം.

‘ വിധിക്കാന്‍ ഞാനാര്?’ എന്ന മാര്‍പാപ്പയുടെ ചോദ്യവും പിന്നാലെയുള്ള അനുഗ്രഹ തീരുമാനവും

കത്തോലിക്ക സഭയുടെ ഈ അനുഗ്രഹം ഒരു ചരിത്രമാണ്

 

Share on

മറ്റുവാര്‍ത്തകള്‍