UPDATES

സുചനയെ പ്രകോപിപ്പിച്ചത് കുട്ടിയെ ഭര്‍ത്താവിനെ കാണിക്കണമെന്ന കോടതി ഉത്തരവ്?

മരണ കാരണം വെളിപ്പെടുത്തി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

                       

ഗോവയില്‍ അമ്മ മകനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടി ശ്വാസം കിട്ടാതെയാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കര്‍ണാടക ഗവണ്‍മെന്റ് ഡോക്ടര്‍ കുമാര്‍ നായ്ക് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ശ്വാസം മുട്ടിച്ചോ കഴുത്തു ഞെരിച്ചോ ആകാം കൊലപാതകം. അതിനായി മുഖത്ത് തലിയണ അമര്‍ത്തുകയോ കഴുത്തില്‍ വയര്‍ മുറുക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും ഡോക്ടര്‍ പറയുന്നു. മൃതദേഹം കണ്ടെത്തുന്നതിനും 36 മണിക്കൂര്‍ മുമ്പ് കൊല നടന്നതായും ഡോക്ടര്‍ വിവരിക്കുന്നു.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സുചന കത്രിക ഉപയോഗിച്ച് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള പദ്ധതിയായി ഇതിനെ കാണാം. ഇത്തരത്തില്‍ കൈ മുറിഞ്ഞപ്പോള്‍ നിലത്തു വീണ രക്ത തുള്ളികളാണ് മുറി വൃത്തിയാക്കാന്‍ വന്ന ഹോട്ടല്‍ ജീവനക്കാരന്‍ കാണുന്നതും വിവരം പൊലീസില്‍ അറിയിക്കുന്നതും. അതേസമയം, രക്ത തുള്ളികള്‍ സുചനയുടെതു തന്നെയാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നുണ്ട്.

ഗോവന്‍ പൊലീസിന്റെ നീക്കത്തിലൂടെ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വച്ചാണ് സുചനയെ അറസ്റ്റ് ചെയ്യുന്നതും കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതും. ആ അമ്മ എന്തിന് സ്വന്തം മകനെ കൊന്നു? ഉത്തരം കിട്ടാതെ പൊലീസ്

മറ്റൊരു വിവരം ഗോവന്‍ പൊലീസ് പങ്കുവയ്ക്കുന്നത്, കുട്ടിയെ പിതാവിനെ കാണിക്കുന്നതിന് താത്പര്യം ഇല്ലാതിരുന്നതാകാം സുചനയെ കൊണ്ട് ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ്. കോടതി ഉത്തരവ് പ്രകാരം ഞായറാഴ്ച്ചകളില്‍ കുട്ടിയെ കാണാന്‍ പിതാവിന് അനുമതി നല്‍കിയിരുന്നു.

സുചനയും ഭര്‍ത്താവും തമ്മിലുള്ള വിവാഹമോചനം കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്തോനേഷ്യയിലായിരുന്ന ഭര്‍ത്താവ് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയിരുന്നു. അയാള്‍ കുട്ടിയുടെ മൃതദേഹം കണ്ട് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

2010 ലാണ് താനും സുചനയും വിവാഹിതരായതെന്നും 2022-ല്‍ വിവാഹ മോചന നടപടികള്‍ ആരംഭിച്ചെന്നുമാണ് ഭര്‍ത്താവ് പൊലീസിന് നല്‍കിയ വിവരം. അടുത്ത കാലത്താണ് കോടതി കുട്ടിയെ ഞായറാഴ്ച്ചകളില്‍ അച്ഛനൊപ്പം വിട്ടുകൊടുക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഇങ്ങനെയൊരു ഉത്തരവില്‍ സുചന തീര്‍ത്തും അസന്തുഷ്ടയായിരുന്നു. കുട്ടിയെ പിതാവിനെ കാണിക്കുന്നതില്‍ അവര്‍ക്ക് ഒട്ടും താത്പര്യമില്ലായിരുന്നുവെന്നാണ് നോര്‍ത്ത് ഗോവ പൊലീസ് സൂപ്രണ്ട് നിതിന്‍ വല്‍സന്‍ മാധ്യമങ്ങളോട് പറയുന്നത്. കോടതി സുചനയെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുകയാണ്.

ബെംഗളൂരുവില്‍ ഒരു ഐ ടി സ്റ്റാര്‍ട്ട് അപ്പിന്റെ സിഇഒയാണ് സുചന സേത്ത്. ഗോവയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ശേഷമായിരുന്നു കുട്ടിയെ കൊലപ്പെടുത്തുന്നത്. കുട്ടിയുടെ മൃതദേഹം ബാഗിലാക്കിയാണ് ഇവര്‍ ഗോവയില്‍ നിന്നും പുറപ്പെട്ടത്. നാലു വയസുകാരന്‍ മകനെ കൊന്നു ബാഗിലാക്കി സ്റ്റാര്‍ട്ട് അപ്പ് സിഇഒ ആയ അമ്മ

Share on

മറ്റുവാര്‍ത്തകള്‍